വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ 11 ദിവസം നീണ്ടുനിന്ന പ്രഥമ ആഫ്രിക്കൻ പര്യടനം സമാപിച്ചു. സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി ഈ മാസം 13ന് ആരംഭിച്ച യാത്രയിൽ നാല് ആഫ്രിക്കൻ രാജ്യങ്ങളിലാണ് മാർപാപ്പ സന്ദർശനം നടത്തിയത്.
യുദ്ധം തകർത്ത മേഖലകളിലെ ജനങ്ങളെ ആശ്വസിപ്പിക്കാനും ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരേ പോരാടാൻ ഭരണാധികാരികളെ ആഹ്വാനം ചെയ്യാനും സന്ദർശനവേളയിൽ മാർപാപ്പ സമയം കണ്ടെത്തി.
വിവിധ രാജ്യങ്ങളിൽ നടന്ന വിശുദ്ധ കുർബാനകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുത്ത അദ്ദേഹം, ആഫ്രിക്കയുടെ ഭാവി യുവാക്കളുടെ കൈകളിലാണെന്നും അവർക്ക് മികച്ച അവസരങ്ങൾ ഒരുക്കണമെന്നും ഓർമിപ്പിച്ചു.
ആഫ്രിക്കൻ ജനതയുടെ ജീവിതസാഹചര്യങ്ങൾ അടുത്തറിയുന്നതിനും സംഘർഷഭരിതമായ മേഖലകളിൽ സമാധാനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു മാർപാപ്പയുടെ ഈ യാത്ര.
അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിൽ നടന്ന പരിപാടികളിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് മാർപാപ്പയെ നേരിൽ കാണാനായി എത്തിയത്.
ഓരോ രാജ്യത്തും ആവേശകരമായ സ്വീകരണമാണ് മാർപാപ്പയ്ക്ക് ലഭിച്ചത്. സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിൽ അൾജീരിയയിലെത്തിയ മാർപാപ്പ, അവിടെയുള്ള ക്രൈസ്തവ ന്യൂനപക്ഷങ്ങളുമായി സംവദിക്കുകയും മതസൗഹാർദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കാമറൂണിൽ സമാധാനത്തിന്റെ അംബാസഡറായാണ് അദ്ദേഹം എത്തിയത്. അക്രമങ്ങൾ വെടിഞ്ഞ് ഐക്യത്തോടെ മുന്നേറാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
അംഗോളയിലെ ലുവാണ്ടയിൽ നടന്ന വൻ പൊതുസമ്മേളനത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വികസനത്തിന് അഴിമതിവിമുക്തമായ ഭരണകൂടങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സന്ദർശനത്തിന്റെ അവസാന പാദത്തിൽ ഇക്വറ്റോറിയൽ ഗിനിയയിലെത്തിയ അദ്ദേഹം, ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിച്ചത്.